International
അബുദാബിയിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

അബുദാബി: ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നല്‍കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ക്ക് അബൂദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ https://www.etihad.com/en/fly-etihad/visas എന്ന ലിങ്കില്‍ ലഭ്യമാണ്. 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളത്. അതേസമയം, അബൂദാബിയിലൂടെ ദുബായിലേക്കോ, മറ്റു എമിറേറ്റുകളിലേക്കോ യാത്ര ചെയ്യുന്നതിന് അബൂദാബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള ടൂറിസ്റ്റ് വിസകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. ഗ്രീന്‍ ലിസ്റ്റ് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
ഇന്ത്യയില്‍ നിന്നുള്ള യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ എന്നിവയുള്ളവര്‍, യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരും സാധുതയുള്ള അബൂദാബി റെസിഡന്‍സി വിസയുള്ളവര്‍ എന്നിവര്‍ക്ക് അബൂദാബിയില്‍ യാത്രാനുമതി ഉണ്ടായിരിക്കുമെന്നും ഇത്തിഹാദ് അറിയിച്ചു. അതോടൊപ്പം നയതന്ത്ര ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍, യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാനുമതിയുണ്ട്.
എന്നാല്‍, യുഎസ് വിസിറ്റര്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാം. അതേപോലെ ആറു മാസത്തെ കാലാവധിയുള്ള യുകെ വിസ, യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സി എന്നിവയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അബുദാബിയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും.
International
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗീകമായി നീക്കിയേക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു. കൊവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ ഉള്ളവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ തീരുമാനമനുസരിച്ച് സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ അവധിക്ക് പോയി തിരിച്ചു വരുന്ന സൗദിയിൽ താമസരേഖയുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും.
ഇപ്രകാരം സൗദിയിലേക്ക് നേരിട്ട് എത്തുന്നവർ ചില കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടിവരും. എന്നാല്‍ സൗദി അറേബ്യ വിലക്ക് നീക്കിയാലും വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.
International
താലിബാനെതിരെ പ്രതിഷേധവുമായി യുവതികൾ തെരുവിൽ; വിഡിയോ

അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെതിരെ പ്രതിഷേധം. ഒരുകൂട്ടം യുവതികളാണ് താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമാണ് ഇത്.
സായുധരായ താലിബാനികൾ നോക്കിനിൽക്കെയാണ് സ്ത്രീകൾ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്നതാണ് അവർ മുന്നോട്ടുവെക്കുന്ന ആവശ്യം. പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ തങ്ങൾക്കും ലഭിക്കണമെന്ന് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത് കാണാം. സമീപത്തുള്ള താലിബാനി ഇവരോട് സംസാരിക്കുന്നതും വിഡിയോകളിൽ കാണാം.
അതേസമയം, യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചതിന് ശേഷമുള്ള ആദ്യ വാർത്തസമ്മേളനത്തിലാണ് വക്താവിന്റെ പ്രതികരണം.
International
യുഎസ് സൈനിക വിമാനങ്ങളിൽ നിന്നും വീണ് നിരവധിയാളുകള്‍ മരിച്ചുവെന്ന് സ്ഥിരീകരണം

വാഷിങ്ടൺ: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിൽ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. യുഎസ് സൈനിക വിമാനങ്ങളില്‍ നിന്നും വീണ് നിരവധി ആളകള്‍ മരിച്ചതായി സ്ഥിരീകരണവുമുണ്ടായതിന് പിന്നാലെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും എന്നാൽ, ജനങ്ങള്‍ തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക്ക് ഓഫ് ചെയ്തെന്നുമാണ് അമേരിക്കയുടെ വിശദീകരണം.
കാബൂൾ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പറന്നുയർന്നതിന് ശേഷം യുഎസ് വ്യോമസേനയുടെ സി -17 ജെറ്റ് ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിൽ ഇറങ്ങി, അവിടെ വച്ചാണ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.