Health
ബിപി മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ അറിയേണ്ടത്

ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. സാധാരണ പ്രായമായവര്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പം പ്രായമുള്ളവര്‍ക്കും ഈ പ്രശ്‌നം ഉണ്ടാകുന്നത് സാധാരണയാണ്. കാരണം പലതാകാം. പാരമ്പര്യമായി ഉണ്ടെങ്കില്‍ ഇതുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇതല്ലാതെ ജീവിത ശൈലികള്‍, സ്‌ട്രെസ് പോലുള്ളവയെല്ലാം തന്നെ ഇത്തരം അവസ്ഥയുണ്ടാക്കുന്നു. ഇതു പോലെ പ്രായമേറുമ്പോള്‍ ചിലപ്പോള്‍ മറ്റു കാരണങ്ങളില്ലെങ്കിലും ബിപി ഉയരാന്‍ സാധ്യതയേറെയാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അല്ലാത്ത പക്ഷം ഇത് സ്‌ട്രോക്ക്, ഹൃദയ പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പലതിനും കാരണമാകുകയും ചെയ്യും.
ബിപിയ്ക്ക് മരുന്നു കഴിയ്ക്കുവാന്‍ പലര്‍ക്കും മടിയാണ്. ഇത് സ്ഥിരം കഴിയ്‌ക്കേണ്ടി വരുമോ, അതോ ഇതിന് പാര്‍ശ്വ ഫലങ്ങളുണ്ടോ തുടങ്ങിയ ഭയമാണ് കാരണം. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ഭക്ഷണ വ്യായാമ നിയന്ത്രണങ്ങളിലൂടെയും ബിപി കുറയ്ക്കാന്‍ സാധ്യമാണ്. ഇതിനാല്‍ തന്നെ ചെറുപ്പക്കാരില്‍ ബിപി പ്രശ്‌നമെങ്കില്‍ ഇത് മരുന്നു കഴിയ്ക്കാതെ തന്നെ നിയന്ത്രിയ്ക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ 60 വയസിന് മേല്‍ പ്രായമുള്ളവരില്‍ എത്ര ജീവിതശൈലീ നിയന്ത്രണത്തിലൂടെയും ചിലപ്പോള്‍ ഇത് കഴിയാതെ വരും.
ഇത്തരക്കാര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു നിര്‍ത്താന്‍ പാടുള്ളതല്ല. കാരണം ബിപിയുടെ മരുന്നല്ല, ബിപി നിയന്ത്രണത്തില്‍ അല്ലെങ്കിലാണ് സ്‌ട്രോക്ക്, ഹൃദയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ വരുന്നത്. തുടക്കത്തില്‍ ബിപി മരുന്നു കഴിയ്ക്കുമ്പോള്‍ ശരീരം അതുമായി പൊരുത്തപ്പെട്ടു വരാന്‍ സമയമെടുക്കും. ഇതിനാല്‍ ക്ഷീണം തോന്നാം, മറ്റ് അസ്വസ്ഥതകള്‍ കാണാം. ഇത് അല്‍പം കഴിയുമ്പോള്‍ ശരിയാകും. എന്നാല്‍ പലരും ഇത്തരം പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ മരുന്നു കഴിച്ചതിനാല്‍ പ്രശ്‌നമാകും എന്നു കരുതി മരുന്നു ഡോക്ടറോട് ചോദിക്കാതെ തന്നെ മരുന്നു നിര്‍ത്തും.
Health
ആറിനും 12നും ഇടയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.
ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തെയും കൃത്യമായ വിശകലനത്തോടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെ സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബൈവാക്സ് നൽകാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ 12 മുതൽ 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിനാണ് നൽകിവരുന്നത്. കൂടാതെ 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ നൽകാനും അനുമതിയുണ്ട്.
Health
12-14 പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ: കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ഗുരുതര രോഗങ്ങൾക്കുള്ള മുതിർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി.
രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷം. 12-14 പ്രായവിഭാഗത്തിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) COVID19 വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം – ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു.
Health
വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. എന്തായാലും 2- 2.5 ലിറ്റര്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് കുടിക്കേണ്ടത്.
മോര് വെള്ളം, കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ബാര്‍ലി വെള്ളം, ഓട്‌സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകള്‍ തുടങ്ങിയ പ്രകൃതി പാനീയങ്ങള്‍ കൂടുതലായി കുടിക്കുക.
തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, അനാര്‍, മാങ്ങ തുടങ്ങിയ പഴങ്ങള്‍, കൂടുതല്‍ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക, ബെറീസ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പെടുത്തുക.
മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്,മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
ശരീരത്തില്‍ നേരിട്ട് വെയിലേള്‍ക്കുന്ന സാഹച്യര്യം ഒഴിവാക്കുക.
സൂര്യ പ്രകാശം തട്ടാതിരിക്കാന്‍ പരുത്തിയുടെ ഇളം നിറത്തിലുള്ള അയഞ്ഞ മുഴു വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍ഗ്ലാസ്, കുട എന്നിവ ഉപയോഗിക്കുക.
ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ മാറ്റുക.രണ്ട് നേരവും കുളിക്കുക
ഫാന്‍, കൂളര്‍, എന്നിവ പൊടി തട്ടിയും എയര്‍ കണ്ടീഷനര്‍ ഫില്‍റ്റര്‍ വൃത്തിയാക്കിയും ഉപയോഗിക്കുക.
കുട്ടികള്‍ കളിക്കുമ്പോള്‍ വെയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും കുട്ടികളുടെ തൊട്ടി, ഊഞ്ഞാല്‍, കളിക്കുന്ന ഉപകരണങ്ങള്‍ എല്ലാം വെയില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വെക്കുകയും ചെയ്യുക.